പേരാമ്പ്രയില്‍ നിന്നും രണ്ട് പേരെ തട്ടികൊണ്ടു പോയ സംഭവം: ഒരാള്‍ പിടിയില്‍

പേരാമ്പ്രയില്‍ നിന്നും രണ്ട് പേരെ തട്ടികൊണ്ടു പോയ സംഭവം:

രണ്ടാളെയും സുരക്ഷിതരാക്കി പ്രതികളിലൊരാളെ പോലീസ് പിടികൂടിയത് സാഹസികമായി


മീനങ്ങാടി: പേരാമ്പ്രയില്‍ നിന്നും രണ്ട് പേരെ തട്ടികൊണ്ടു പോയ സംഭവത്തില്‍ രണ്ടാളെയും സുരക്ഷിതരാക്കി പ്രതികളിലൊരാളെ മീനങ്ങാടി പോലീസ് സാഹസികമായി പിടികൂടി. കുറ്റ്യാടി, പാലേരി, ഇടവള്ളത്ത് വീട്ടില്‍ മുഹമ്മദ് ഇജാസ് (28) എന്നയാളെയാണ് മീനങ്ങാടി പോലീസ് സാഹസികമായി പിടികൂടിയത്. യുവാക്കളെ തട്ടികൊണ്ടു പോയ ചുവന്ന കളര്‍ സ്വിഫ്റ്റ് കാര്‍ ബുധനാഴ്ച രാവിലെ മീനങ്ങാടി സ്‌റ്റേഷനുമുമ്പിലുടെ കടന്നുപോയപ്പോള്‍ പോലീസ് പിന്തുടര്‍ന്നു. കിലോമീറ്ററുകളോളം നീണ്ട ചേസിങ്ങില്‍ പോലീസ് പിറകെയുണ്ടെന്ന് മനസിലായതോടെ ഗത്യന്തരമില്ലാതെ പ്രതികള്‍ അപ്പാട് ഭാഗത്ത് വാഹനം ഉപേക്ഷിച്ചു കടന്നുകളഞ്ഞു. തുടര്‍ന്ന്, പോലീസ് ചുറ്റുവട്ടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളിലൊരാളെ കസ്റ്റഡിയിലെടുക്കുന്നത്.


ചൊവ്വാഴ്ച വൈകിട്ടോടെ ബന്ധുവീട്ടില്‍ പോകും വഴിയാണ് പേരാമ്പ്രയില്‍ നിന്ന് രണ്ട് വാഹനങ്ങളിലായെത്തിയ സംഘം തട്ടികൊണ്ടുപോയതെന്ന മേപ്പയാര്‍ സ്വദേശി മുഹമ്മദ് അസ്ലം, പൈതോത്ത് മെഹ്നാസ് എന്നിവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. വയനാട്, നിരവില്‍പുഴയെത്തിയപ്പോള്‍ മെഹ്നാസ് മൂത്രമൊഴിക്കണമെന്നാവശ്യപ്പെട്ട് വണ്ടി നിര്‍ത്തിച്ചു. ശേഷം, ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ആളുകള്‍ കൂടിയതോടെ മെഹ്നാസിനെ ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തൊണ്ടര്‍നാട് പോലീസ് സ്ഥലത്തെത്തി ഇയാളെ സുരക്ഷിതനാക്കി സ്‌റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് മുഹമ്മദ് അസ്ല്‌ലവുമായി യാത്ര തുടരുന്നതിനിടെ മീനങ്ങാടി പഞ്ചമി കോളനി ഭാഗത്ത് വെച്ച് അസ്ലം ചാടി രക്ഷപ്പെട്ടു. ഇയാള്‍ ക്യാമ്പിലെ പോലീസുകാരനായ ശ്യാം കണ്ണന്റ മുമ്പിലെത്തിയതോടെ സുരക്ഷിതമായി മീനങ്ങാടി പോലീസ് സ്‌റ്റേഷനിലെത്തിച്ചു. കസ്റ്റഡിയില സൂക്ഷിച്ച പ്രതിയെ പേരാമ്പ്ര പോലീസിന് കൈമാറി. മീനങ്ങാടി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ പി.ജെ. കുര്യക്കോസിന്റെ നേതൃത്വത്തില്‍ എസ്.പി.ഒമാരായ ആര്‍. ഫിറോസ് ഖാന്‍, എം.എസ്. സുമേഷ്, സി.പി.ഒമാരായ കെ. അഫ്‌സല്‍, ഇ. ജെ. ഖാലിദ്, ശ്യാം കണ്ണന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.