കേരള പോലീസിൽ പുതുതായി രൂപവൽക്കരിച്ച സൈബർ ഡിവിഷൻറെ ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

കേരള പോലീസിൽ പുതുതായി രൂപവൽക്കരിച്ച സൈബർ ഡിവിഷൻറെ ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

രാവിലെ 10.30ന് തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിങ് കോളേജിൽ നടക്കുന്ന ചടങ്ങിലാണ് ഉദ്ഘാടനം. ആൻറണി രാജു എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ഡോ. ഷേയ്ഖ് ദർവേഷ് സാഹിബ്, മറ്റ് മുതിർന്ന പോലീസ് ഓഫീസർമാർ എന്നിവർ പങ്കെടുക്കും. സൈബർ ബോധവൽക്കരണത്തിനായി കേരള പോലീസ് തയ്യാറാക്കിയ ഹ്രസ്വചിത്രങ്ങളുടെ പ്രകാശനം ആൻറണി രാജു എം എൽ എ നിർവ്വഹിക്കും.

രാജ്യത്തെ ഏറ്റവും മികച്ച ഒമ്പതാമത്തെ പോലീസ് സ്റ്റേഷനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം തിരഞ്ഞെടുത്ത മലപ്പുറം കുറ്റിപ്പുറം പോലീസ് സ്റ്റേഷൻറെ സ്റ്റേഷൻ ഹൗസ് ഓഫീസർക്കും പോലീസ് ഉദ്യോഗസ്ഥർക്കും ഉള്ള ട്രോഫിയും സർട്ടിഫിക്കറ്റും മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും. സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള ട്രോഫിയും ഇതേ പോലീസ് സ്റ്റേഷന് നൽകും.

വർദ്ധിച്ചുവരുന്ന സൈബർ അതിക്രമങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിൻറെ ഭാഗമായാണ് കേരള പോലീസിൽ പുതിയതായി സൈബർ ഡിവിഷൻ ആരംഭിക്കുന്നത്. സൈബർ ഓപ്പറേഷൻ ചുമതലയുള്ള ഐ.ജിയുടെ കീഴിൽ 465 പോലീസ് ഉദ്യോഗസ്ഥരാണ് ഈ വിഭാഗത്തിൽ ഉണ്ടാവുക. സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള സൈബർ ഹെല്പ് ലൈൻ (1930), സൈബർ പോലീസ് സ്റ്റേഷനുകൾ , ഇൻവെസ്റ്റിഗേഷൻ ഹെൽപ്പ് ഡെസ്കുകൾ, ഗവേഷണപഠന സംവിധാനങ്ങൾ, പരിശീലനവിഭാഗം, സൈബർ പട്രോളിങ് യൂണിറ്റുകൾ, സൈബർ ഇൻറലിജൻസ് വിഭാഗം എന്നിവയാണ് സൈബർ ഡിവിഷൻറെ ഭാഗമായി നിലവിൽ വരുന്നത്. ഇതോടെ, രാജ്യത്തിന് അകത്തും പുറത്തും കേന്ദ്രീകരിച്ച് നടക്കുന്ന ഓൺലൈൻ സൈബർ തട്ടിപ്പുകേസുകൾ വിദഗ്ധമായി അന്വേഷിക്കാൻ കേരള പോലീസിനു കഴിയും